
പഴശ്ശി കനാലിൽ വെള്ളം തുറന്നു വിട്ടു: കൃഷിയിടങ്ങളിൽ പ്രതീക്ഷയുടെ നനവ് | Mattannur | Pazhassi project | irrigation | canal | water release | Kerala agriculture | farming | farmers
Play all audios:

മട്ടന്നൂർ∙ കൃഷി നിലങ്ങളിൽ ജലസേചനത്തിനു വേണ്ടി പഴശ്ശി പദ്ധതിയുടെ കനാലിലൂടെ വെള്ളം തുറന്നു വിട്ടു. പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ കൃഷിഭൂമിയെ ഹരിതാഭമാക്കാൻ വെള്ളം തുറന്നു വിടാൻ കഴിഞ്ഞത്
കർഷകർക്ക് പുതിയ പ്രതീക്ഷയായി. രാവിലെ 10നു പഴശ്ശി അണക്കെട്ടിലെ ഹെഡ് റെഗുലേറ്ററിന്റെ 3 ഷട്ടറുകളും 20 സെന്റിമീറ്റർ വീതം ഉയർത്തിയാണ് കനാൽ വഴി ജലം ഒഴുക്കിയത്.
ജലസേചന വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ ഇൻചാർജ് പി.പി.മുരളീഷ് കനാൽ ഷട്ടർ തുറക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു. മണിക്കൂറിൽ 2 കിലോമീറ്റർ എന്ന തോതിൽ ഒഴുകിയ വെള്ളം വൈകിട്ട് ആറോടെ 13 കിലോമീറ്റർ
പിന്നിട്ടു. ഇന്നു രാവിലെയോടെ 24.5 കിലോമീറ്റർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ജയരാജൻ കണിയേരി പറഞ്ഞു. റിട്ട. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ
കെ.സന്തോഷും ചടങ്ങിൽ സംബന്ധിച്ചു.
പഴശ്ശി പദ്ധതിയുടെ നവീകരിച്ച കനാൽ ശൃംഖലകളിലൂടെയുള്ള മെയിൻ കനാൽ 42.5 കിലോമീറ്റർ പറശ്ശിനിക്കടവ് നീർപ്പാലം വരെയും മാഹി ബ്രാഞ്ച് കനാൽ 23. 34 കി.മീ. എലാങ്കോട് വരെയും വെള്ളമെത്തും. കൂടാതെ
കൈക്കനാലുകളായ മാമ്പക, കാവുംതാഴെ, മണിയൂർ, തരിയേരി, തണ്ടപ്പുറം, വേശാല, നണിയൂർ, വേങ്ങാട്, കുറുമ്പുക്കൽ, മാങ്ങാട്ടിടം, വള്ള്യായി, പാട്യം,
മൊകേരി എന്നിവയിലൂടെയും അനുബന്ധ ഫീൽഡ് ബോത്തികളിലൂടെയും ജലവിതരണം നടത്താനാണ് ജലസേചന വകുപ്പ് ലക്ഷ്യമിടുന്നത്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സുശീല ദേവി, അസിസ്റ്റന്റ് എൻജിനീയർമാരായ
പി.വി.മഞ്ജുള, കെ.വിജില, കെ.രാഘവൻ, എം.പി.ശ്രീപദ്, ടി.എൻ.അരുൺ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ജീവനക്കാർ വെള്ളമൊഴുക്ക് നിരീക്ഷിച്ചു വരുന്നു.
15 വർഷങ്ങൾക്ക് ശേഷമാണ് പദ്ധതിയുടെ മെയിൻ കനാൽവഴി ജനുവരി ആദ്യ വാരം തന്നെ കൃഷി ആവശ്യത്തിന് വെള്ളം നൽകാൻ കഴിയുന്നത്. കഴിഞ്ഞ മൂന്ന് വർഷവും പരീക്ഷണാടിസ്ഥാനത്തിൽ കനാൽ വഴി വെള്ളം ഒഴുക്കിയിത്
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മാത്രമായിരുന്നു. ജനുവരിയിൽ തന്നെ പൂർണ തോതിൽ വെള്ളമൊഴുക്കാൻ കഴിയുന്നത് രണ്ടാം വിള ഇറക്കുന്ന കർഷകർക്കും ആശ്വാസകരമാകും. കൂടാതെ കനാൽ പ്രദേശങ്ങളിലെ കിണറുകളിലെ
നിരുറവകൾക്കും ഗുണകരമാകും.